Monday, September 23, 2019

പട്ടത്തി

രാവിലെ തന്നെ അച്ഛന്റെ ശകാരവർഷം കേട്ടുകൊണ്ടായിരുന്നു ഉറക്കമെഴുന്നേറ്റത്. 
പ്ലസ് ടു വിന് ആദ്യം അഡ്മിഷൻ കിട്ടിയ സ്കൂളിൽ അന്നേദിവസംതന്നെ തല്ലുണ്ടാക്കി ഇറങ്ങിവന്നിട്ടും അന്നൊന്നും പറയാത്ത അച്ഛൻ ഇന്ന് ഇത്രേം ദേഷ്യപ്പെടാൻ കാരണമുണ്ട്. ആ സ്കൂളിന്ന് ടി സി യും വാങ്ങി എന്തൊക്കെയോ രാഷ്ട്രീയ സ്വാധീനമൊക്കെ ഉപയോഗിച്ചാണ് എനിക്ക് മറ്റൊരു സ്കൂളിൽ അഡ്മിഷൻ വാങ്ങിയത്. എന്നിട്ട് ഇന്ന് ഏകദേശം ഒരാഴ്ച കഴിഞ്ഞിട്ടും ഞാൻ ഇതുവരെ സ്കൂളിൽ പോയില്ല. 
അച്ഛൻ റൂമിലേക്ക് കേറിവന്നിട്ട് പറഞ്ഞു. "ഇന്നുംകൂടെ ഞാൻ നോക്കും ഇനിയും പോകാൻ വയ്യെങ്കിൽ നീ ഇനി പഠിക്കണ്ട".. 
ഒരു മടിപ്പോടെയാണെങ്കിലും ഞാൻ എഴുന്നേറ്റ് കുളിച്ച് റെഡിയായി വന്നു. 
ആദ്യദിവസം ആയതുകൊണ്ടാവാം അച്ഛനൊപ്പം മാമനും ചേട്ടന്മാരുമൊക്കെ ഉണ്ടായിരുന്നു എന്നെ കൊണ്ടുവിടാൻ.
ചേട്ടന്മാർ ഒക്കെ നാലുപേർ അറിയുന്ന കിടിലങ്ങൾ ആയിരുന്നു. അതുകൊണ്ടുതന്നെ സീനിയേഴ്സിന്റെ ഭാഗത്തുനിന്നും എനിക്ക് പ്രശ്നമൊന്നും ഉണ്ടാകില്ലെന്ന് പൂർണ്ണബോധ്യമായിരുന്നു. അങ്ങനെ ഞങ്ങൾ എല്ലാവരും കൂടെ പ്രിൻസിപ്പലിന്റെ മുറിയിൽ എത്തി.

പ്രിൻസിപ്പലിന്റെ മുഖം കണ്ടപ്പൊത്തന്നെ മനസിലായി ആളൊരു ശുദ്ധനാണെന്ന്. മുന്നത്തെ സ്കൂളിൽ പ്രശ്നമുണ്ടാക്കിവന്ന കുട്ടിയെന്ന ഭാവമൊന്നും പുള്ളിയിൽ ഇല്ലായിരുന്നു. അദ്ദേഹം എനിക്ക് ക്ലാസ്സ്‌ കാണിച്ചു തരാൻ പ്യൂണിനോട് പറഞ്ഞു. അയാൾ വന്നു എന്നെയും കൊണ്ട് ക്ലസ്സിലേക്കു പോയി. ക്ലാസിനു മുന്നിൽ എത്തിയതും ടീച്ചർ പുറത്തേക്ക് വന്നു. ഞാൻ പുതിയ അഡ്മിഷൻ ആണെന്ന് പ്യൂൺ ടീച്ചറോട് പറഞ്ഞു. ടീച്ചർ എന്നെ ക്ലാസ്സിനുള്ളിലേക്ക് കൊണ്ടുപോയി എല്ലാർക്കും പരിചയപ്പെടുത്തിയശേഷം ഒരു സീറ്റിൽ ഇരുത്തിച്ചു. ബയോളജി പീരിയഡ് ആയിരുന്നു. ഞാൻ അതൊന്നും ശ്രദ്ധിക്കാതെ സ്ഥിരം പരിപാടിയായ കണക്കെടുപ്പ് നടത്തി. ഏറെക്കുറേ നല്ല കളക്ഷൻ ഉണ്ടായിരുന്നു. അപ്പോഴാണ് എന്നെക്കാളും വൈകി ഒരുത്തി ക്ലാസ്സിൽ എത്തിയത്. ഒരു പച്ച പാട്ടുപാവാട ധരിച്ച അവൾക്കു , നല്ല പാലുപോലെ വെളുത്ത നിറമായിരുന്നതുകൊണ്ടാവാം പെട്ടന്നുതന്നെ കണ്ണിൽ തറച്ചു. ടീച്ചർ അവൾക്കു ക്ലാസ്സിൽ കയറാൻ അനുമതി നൽകി. എന്റെ നേരെ അപ്പുറത്തെ ബെഞ്ചിൽ ആയിരുന്നു അവളുടെയും ഇരുപ്പ്. നല്ല കരിവളയിട്ട കൈകൾ കൊണ്ട് ഇടക്ക് അവളുടെ പാറിപ്പറന്ന മുടി ഒതുക്കിവയ്ക്കുമായിരുന്നു. മുഖത്തു അങ്ങിങ്ങായി മുഖക്കുരു ഉണ്ടായിരുന്നു. പക്ഷെ അതൊന്നും അവളുടെ ഭംഗിക്ക് മാറ്റ് കുറച്ചിരുന്നില്ല. ഞാൻ എന്നെത്തന്നെ മറന്ന് അവളെ നോക്കിയിരുന്നു. അല്പസമയം കഴിഞ്ഞപ്പോൾ ബെൽ അടിച്ചു. പതിയെ എല്ലാരും പുറത്തേക്കിറങ്ങി. ഞാനും ബുക്കൊക്കെ ബാഗിൽ വച്ചശേഷം ഒന്ന് എഴുന്നേൽക്കുന്നതിനുമുന്നെ ആരോ ഞാൻ ഇരുന്ന ബെഞ്ചിന് മുന്നിലുള്ള ഡെസ്കിൽ കയറി ഇരുന്നു. കാലുകൾ ബഞ്ചിൽ വച്ച എന്റെ വഴി തടഞ്ഞു. ഞാൻ തലയുയർത്തി മുകളിൽ നോക്കിയപ്പോൾ ആ പാട്ടുപാവാടക്കാരിയായിരുന്നു അത്. ഞാൻ ഒരു ചെറുപുഞ്ചിരിയോടെ അവളോട്‌ എന്താന്ന് ചോദിച്ചു. അപ്പൊ അവൾ എന്നെ തുറിച്ചുനോക്കി എന്നിട്ട് എന്നോട് കുറെ ചോദ്യങ്ങളും. പേരും മേൽവിലാസവും മുന്നേ പഠിച്ച സ്കൂളും അങ്ങനെ എല്ലാം. എന്നിട്ട് ഒരു ഉപദേശവും. "സീനിയേഴ്സ് ഒക്കെ നല്ല സ്ട്രിക്റ്റാ മുന്നിലൊന്നും പോയി ചാടി ഇടി മേടിക്കല്ലേ എന്ന്". ഞാൻ ചിരിച്ചുകൊണ്ട് തലയാട്ടി. പറഞ്ഞു തീരുമുന്നേ ഒരു പറ്റം സീനിയർ പയ്യന്മാർ എന്നെത്തേടി ക്ലാസിലെത്തി. 

ഡെസ്കിൽ ഇരുന്നവൾ ചാടി നിലത്തിറങ്ങി ദൂരേക്ക് മാറിനിന്നു. അവർ മുന്നിൽ വന്നു എന്നിട്ട് ഒരു ചോദ്യം. "നീയാണോ മുന്നേ പഠിച്ച സ്കൂളിൽ നിന്നും ഒരുത്തനെ അടിച്ചിട്ട് വന്നത്". ഞാൻ ഒന്നും മിണ്ടിയില്ല. അപ്പോഴേക്കും അവൾ പരിചയമുള്ള ഒരു സീനിയറിനോട് പറഞ്ഞു, "ചേട്ടാ അവൻ പാവമാ ഒന്നും ചെയ്യല്ലേ" എന്നൊക്കെ. പിന്നീടാണ് മനസിലായത് അതിൽ ഒരുത്തന്റെ ബന്ധുവിനെയാ ഞാൻ അന്ന് പഞ്ഞിക്കിട്ടതെന്നു. അവൾ ആകെ പേടിച്ചു, അവരോടു ഒരുപാട് അപേക്ഷിച്ചു. അതൊന്നുംകേൾക്കാതെ എന്നേം കൊണ്ടവർ പുറത്തേക്ക് പോയി. ഞാൻ ഒന്നും മിണ്ടാതെ കൂടെപ്പോയി. 
താഴത്തെ ഗ്രൗണ്ടിൽ വച്ച് അവർ എന്നെ വട്ടമിട്ടു നിന്നു. അടി കിട്ടും എന്നുറപ്പിച്ചു തന്നെയാ ഞാൻ നിന്നത്. ഓരോരുത്തന്മാരുടെയും ചോദ്യങ്ങൾ എന്നെ ചൊടിപ്പിച്ചുകൊണ്ടിരുന്നു. കണ്ട്രോൾ പോയി നിൽക്കുവായിരുന്നു ഞാൻ. അവളടക്കം ക്ലാസ്സിലെ മിക്ക കുട്ടികളും അവിടെ തടിച്ചുകൂടി.... പെട്ടന്നാണ് അവിടേക്ക് കിച്ചു വന്നത്. 
എന്റെ സീനിയർ. കൂടാതെ ആ സ്കൂളിലെ ഒരു ചെറിയ കിരീടം വയ്ക്കാത്ത രാജാവും. അവൻ നടന്ന് വരുന്നത് കണ്ടപ്പോൾത്തന്നെ എല്ലാരും വഴിമാറിക്കൊടുത്തു. ആൾക്കൂട്ടത്തിനിടയിൽ നിന്ന എന്നെ അവൻ കോളറിൽ പിടിച്ചു മാറ്റിനിർത്തി. കണ്ടു നിന്നവർ എല്ലാം പകച്ചുപോയി. കാരണം കിച്ചു ഒരുത്തനെ കൈവച്ചാൽപ്പിന്നെ ഒന്നും മിച്ചം കാണില്ലെന്ന് അറിയാം. പക്ഷെ... 

പക്ഷെ എല്ലാരേയും ഞെട്ടിച്ചുകൊണ്ടവൻ എന്നെ ചേർത്തുനിർത്തി പറഞ്ഞു. "ഇനിമുതൽ ഞാൻ കഴിഞ്ഞാൽ ഇവൻ ആണ് ഇവിടത്തെ എല്ലാം". കേട്ടപാടെ കേൾക്കാത്തപാടെ കൂടിനിന്നവർ എല്ലാം ഞെട്ടിപ്പോയി. പിന്നീടാണ് ആരോപറഞ്ഞു എല്ലാരും അറിയുന്നത് ഞാൻ അവന്റെ അടുത്ത ബന്ധു ആണെന്ന്. പിന്നീട് ആർക്കും എന്നെ ഒന്നും ചെയ്യണ്ട എന്ന അവസ്ഥ ആയിരുന്നു. അന്നുണ്ടായ ആ സംഭവം എന്നെ ആ സ്കൂളിൽ എവിടെയോ എത്തിച്ചു. പക്ഷെ ഇതിനിടയിൽ ഞാൻ നോക്കിയ രൂപം അവളുടേതായിരുന്നു. ആരെന്നുപോലും അറിയാത്ത എനിക്കുവേണ്ടി അവരോടു അപേക്ഷിച്ചവൾ. അങ്ങ് ദൂരെ മാറി ഒരു ദീർഘനിശ്വാസം വിട്ടശേഷം എന്നെ തുറിച്ചു നോക്കി അവൾ അവിടുന്ന് പോയി. ഞാൻ പുറകെയും. ക്ലാസ്സിൽ എത്തി ഞാൻ അവളോട്‌ മിണ്ടാൻ ശ്രമിച്ചപ്പോൾ അവൾ ഒന്നുംപറയാതെ ഒഴിഞ്ഞുമാറി. കാരണം ചോദിച്ചിട്ടവൾ പറഞ്ഞില്ല. എനിക്ക് ആകപ്പാടെ ഒരു വിഷമമായി. അവളുടെ അടുത്തിരുന്ന ഒരു പെണ്ണിനോട് ഞാൻ കാര്യം ചോദിച്ചു. അപ്പോഴാണ് മനസിലായത് കിച്ചുവും അവളും തമ്മിൽ ശത്രുക്കൾ ആണെന്ന്. കാരണം വേറൊന്നുമല്ല ഫസ്റ്റ് ഇയർ റാഗിങ്. അവളുടെ അനിയന്റെ മുന്നിൽവച്ചു കിച്ചു അവളെ കളിയാക്കി. അന്നുമുതൽ അവൾക്കു ദേഷ്യമാണ്. അതുകൊണ്ട് തന്നെ അവന്റെ അടുത്ത കൂട്ടുകാരനും ബന്ധുവുമായ എന്നെയും അവൾ വെറുത്തു. ഒരുപാട് തവണ മിണ്ടാൻ ശ്രമിച്ചെങ്കിലും അവൾ ഒഴിഞ്ഞുമാറി.. വീട്ടിൽ എത്തിയിട്ടും എന്റെ മനസ്സിൽ എവിടെയൊക്കെയോ അവൾ ഓടിനടന്നു. 

അന്നുതന്നെ കിച്ചുവിനെകൊണ്ട് അവളെ മിണ്ടിപ്പിക്കാൻ തീരുമാനിച്ചു. രാത്രിതന്നെ അവനെ വിളിച്ചു കാര്യം സംസാരിച്ചു സെറ്റ് ആക്കി. രാവിലെ സ്കൂളിന്റെ മുന്നിലെ മരത്തിന്റെ തണലിൽ നിൽക്കുവായിരുന്നു ഞാനും കിച്ചുവും. അവൾ ദൂരെ നിന്നും നടന്നുവരുന്നുണ്ടായിരുന്നു, മുന്നിലെത്തിയതും കിച്ചു അവളെ അടുത്തേക്ക് വിളിച്ചു. ആകപ്പാടെ ഭയന്ന് വിറങ്ങലടിച്ചെങ്കിലും അതൊന്നും പുറത്തുകാണിക്കാതെ അവൾ അവന്റെ അടുത്തേക്ക് വന്നുനിന്നു. അവൻ അവളോട്‌ ചോദിച്ചു. "ഡി നിനക്ക് എന്നോട് ദേഷ്യം ആണെന്നാണല്ലോ ഞാൻ അറിഞ്ഞത്. സത്യമാണോടി".. ഒരു ചെറിയ വിറയലോടെ അവൾ ഇല്ല എന്ന് പറഞ്ഞു. അപ്പൊ അവൻ പറഞ്ഞു, "ആഹ് അതിപ്പോ ഉണ്ടെങ്കിൽത്തന്നെ ഇനി അതിന്റെ ആവശ്യമൊന്നുമില്ല ഞാൻ അന്ന് കളിയാക്കിയത് മറന്നുകളഞ്ഞേക്ക്. ഒരു തമാശയായി കരുതിയാൽമതി." അവൾടെ മുഖത്തു പുഞ്ചിരി വിടർന്നു. ചിരിച്ചുകൊണ്ട് അവൾ അവിടുന്ന് നടന്നകന്നു. കുറച്ചുദൂരം മുന്നോട്ട്പോയിട്ട് അവൾ തിരിഞ്ഞുനിന്നു എന്നോട് കെമിസ്ട്രി ഹോം വർക്ക്‌ ചെയ്തോന്ന് ചോദിച്ചു. ചെയ്തില്ലെങ്കിൽ വാ ബുക്ക്‌ കാണിച്ചുതരാം എന്ന് പറഞ്ഞു. കിച്ചു എന്റെ മുഖത്തുനോക്കി ചിരിച്ചശേഷം പോയി ഹോംവർക് ചെയ്യടാ എന്ന് പറഞ്ഞു. ഞാൻ അവൾടെ ഒപ്പം ക്ലാസ്സിലേക്ക് നടക്കും വഴി അവൾ എന്നോട് ചോദിച്ചു. "എന്തിനാ താൻ എന്നെയും കിച്ചുചേട്ടനേം മിണ്ടിപ്പിച്ചത്". ഞാൻ ഒന്നും മിണ്ടാതെ ചിരികൊണ്ടു മറുപടിപറഞ്ഞു. പതിയെ ഞങ്ങളുടെ സൗഹൃദം വളർന്നു വലുതായി. ഒരു ബ്രാഹ്മിണ പെൺകുട്ടി ആയതുകൊണ്ട് ഞാൻ അവളെ പട്ടത്തി എന്നാണ് സ്നേഹത്തോടെ വിളിച്ചിരുന്നത്. ചിരിയും കളിയുമൊക്കെയായി ഏറെനാൾ കടന്നുപോയി അങ്ങനെ ഓണം വന്നെത്തി.. 

എല്ലാവരും ഓരോരോ തിരക്കിലായിരുന്നു. ഞങ്ങൾ ചിലർ സീനിയേഴ്സിനൊപ്പം കള്ളുകുടിക്കാൻ പ്ലാൻചെയ്തു. അങ്ങനെ ഗ്രൗണ്ടിന് പുറകിലുള്ള ഇടിഞ്ഞ ഒരു ഹാളിലിരുന്നു ഞങ്ങൾ കുടിച്ചു. ആ ബിയോളജി ക്ലാസ്സിൽ ഞാൻ മാത്രമേ ഉണ്ടായിരുന്നുള്ളു ഇങ്ങനെ കുടിക്കുന്നത്. ബാക്കി എല്ലാവരും കമ്പ്യൂട്ടർ സയൻസും സീനിയർ പയ്യന്മാരുമായിരുന്നു. 
വെള്ളമടിയൊക്കെക്കഴിഞ്ഞു ഞങ്ങൾ ചുമ്മാതെ സ്കൂൾ ഒക്കെ ചുറ്റിക്കറങ്ങാൻ തുടങ്ങി. ഞാനും കിച്ചുവും നല്ല ഫോം ആയിരുന്നു. കയ്യിൽ കിട്ടിയ എല്ലാരേം കളിയാക്കി എന്റെ ക്ലാസ്സിൽ എത്തി. ക്ലാസ്സിൽ പോകുവാന്നുപറഞ്ഞു കിച്ചു പോയി. ഞാൻ എന്റെ ക്ലാസിലും കയറി. അവളും കുറച്ച് പെൺകുട്ടികളും ചേർന്ന് അത്തപ്പൂക്കളം ഇടുകയായിരുന്നു. ഞാൻ അവിടെക്കിടന്ന ഒരു ബഞ്ചിൽ ഇരുന്നു. അവൾ പതിയെ എന്റെ അടുക്കൽ വന്നിരുന്നു. എന്നിട്ടെന്നെ സൂക്ഷിച്ചുനോക്കി. "നീ കുടിച്ചോടാ പന്നി" എന്ന് ചോദിച്ചു. ഞാൻ അതെ എന്ന് പറയുമുന്നേ അവൾ എന്റെ കവിളത്തൊരടി. എല്ലാരും ഞെട്ടിപ്പോയി. ഇത്രയും പ്രശ്നക്കാരനായ എന്നെ അടിക്കാൻ മാത്രം ഇവൾക്കെങ്ങനെ ധൈര്യം വന്നു എന്നായി എല്ലാവരുടെയും ചിന്ത. ഒന്നുംമിണ്ടാതെ ഞാൻ പുറത്തേക്കിറങ്ങി. എനിക്കെന്തോ ദേഷ്യമൊന്നും വന്നില്ല. കണ്ണുകൾ നിറയുന്നതുപോലെ തോന്നി, കുടിച്ച കേട്ടെല്ലാം പോയിരുന്നു. എന്നെ ആശ്വസിപ്പിക്കാൻ കുറച്ചുപേർ ഒപ്പംകൂടി. എല്ലാരേയും തട്ടിമാറ്റി ഞാൻ കിച്ചുവിനേം കൂട്ടി വീണ്ടും കുടിക്കാൻ പോയി. 

അവൻ നല്ല ദേഷ്യത്തിൽ എന്നോട് ചോദിച്ചു രണ്ടെണ്ണം തിരിച്ചു കൊടുക്കാഞ്ഞതെന്താണ് എന്ന്. ഞാനും അത് ആലോചിച്ചു. പക്ഷെ എന്തോ അവളെ അടിക്കാൻ എനിക്ക് തോന്നിയില്ല. ഒന്ന് മുഖം ചുളുക്കാൻ പോലും. 
എനിക്കുള്ള പെഗ്ഗും ഒഴിച്ച് തന്നിട്ട് കിച്ചു പുറത്ത് ആരോ നിൽക്കുന്നു എന്ന് പറഞ്ഞു പോയി. ഞാൻ ഇങ്ങനെ നടന്ന കാര്യങ്ങൾ ഒക്കെ ആലോചിച്ച ഗ്ലാസിലെ മദ്യം വയോടു അടുപ്പിച്ചതും പിന്നിൽനിന്നും ആരോ എന്റെ കൈയ്യിൽ ഒരടി. മദ്യവും ഗ്ലാസ്സുമൊക്കെതാഴെപ്പോയി. ദേഷ്യത്തോടെ നിലത്തുകിടന്നു കല്ലുമായി ഞാൻ ചാടി എഴുന്നേറ്റു. പക്ഷെ മുന്നിൽ നിന്നയാളിനെ കണ്ടപ്പോൾ എന്റെ കയ്യിലെ കല്ല് താഴെ വീണു. ആദ്യമായി എന്റെ ഹൃദയം സ്തംഭിച്ചതുപോലെ തോന്നി. ഒരു പെൺകുട്ടി ഒരിക്കലും കയറിവരാത്ത ആ സ്ഥലത്ത് അവൾ എന്നെത്തേടിവന്നു. എന്റെ ഷർട്ടിൽ പിടിച്ചുവലിച്ചു എന്നെ പുറത്തേക്കിറക്കി. കിച്ചു ഒന്നുംമിണ്ടാതെ നോക്കിനിന്നു. കിച്ചു മാത്രമല്ല പലരും. അവൾ എന്റെ ശരീരത്തിൽ ഒരുപാട് തല്ലി. കയ്യിലും നെഞ്ചിലുമൊക്കെ ഇടിച്ചു. ഒരുപാട്‌ചീത്തപറഞ്ഞു. എങ്ങനെയെങ്കിലും നശിച്ചുപോയ്‌ക്കോ എനിക്ക് ഇനി നിന്നെ കാണണ്ട നീ എന്റെ ആരുമല്ല എന്നൊക്കെപറഞ്ഞിട്ട് അവൾ പോയി. എന്താ സംഭവിച്ചത് എന്നുപോലും എനിക്ക് മനസിലായില്ല. കള്ളച്ചിരിയുമായി നിന്ന കിച്ചു എന്നെനോക്കി തലയാട്ടിപ്പറഞ്ഞു. "എന്താടാ ഈ നടക്കുന്നത് അവൾക്കെന്താ നിന്നോട് പ്രേമം ആണോ" കേട്ടപാതി കേൾക്കാത്തപാതി ഞാൻ അവൾടെ പിറകെ ഓടി. ഇത്രയും കുട്ടികളുടെ മുന്നിൽവച്ചു ഞാൻ അവളോട്‌ മാപ്പ് ചോദിച്ചു. എന്നിട്ടും തിരിഞ്ഞുനോക്കാതെ അവൾ ക്ലാസ്സിലേക്ക് പോയി.... 

മുന്നോട്ട് ഒരടി എടുത്തുവയ്ക്കാനാവാതെ എന്റെ കാലുകൾ വിറച്ചുപോയി. ജീവിതത്തിൽ ഇന്നുവരെയും തോന്നാത്ത ഒരു മന്ദത. ശരീരത്തിന്റെ ഏതോ ഒരു ഭാഗം എന്നെവിട്ടുപോയതുപോലെ ഒരു തോന്നൽ. ഞാൻ നടക്കാൻ ശ്രമിച്ചു, പക്ഷെ എനിക്കതിനായില്ല. ഞാൻ അടുത്തുള്ള വരാന്തയിൽ ഇരുന്നു. കിച്ചു എന്റെ അടുത്തുവന്നിരുന്നു എന്നിട്ട് പറഞ്ഞു.
"ഡാ നിന്റെ മനസ്സിൽ എന്താണെന്ന് എനിക്കറിയില്ല പക്ഷെ അവൾടെ മനസ്സുമുഴുവൻ നീയാണ്, നിന്നെക്കുറിച്ചു അവൾ ആവലാതിപ്പെടുന്നുണ്ടെങ്കിൽ അവൾക്കു നിന്നോട് നല്ല മുഴുത്ത പ്രേമമാടാ"..
പിന്നൊന്നും ഞാൻ നോക്കിയില്ല സകലശക്തിയുമെടുത്ത് ഞാൻ ക്ലാസ്സിലേക്കോടി. നേരെ അവൾടെ മുന്നിൽ ചെന്നുനിന്നിട്ട് തലയിൽ കൈവച്ചുപറഞ്ഞു.. 
"ഇനിമുതൽ ഞാൻ നിന്റേതാണ്. നീ എനിക്കുള്ളതും, നിന്റെ ഇഷ്ടങ്ങൾ ഇനി എന്റേതുമാണ്. ഇനി നിനക്കിഷ്ടമില്ലാത്തതൊന്നും ഞാൻ ചെയ്യില്ല. ഈ ലോകത്ത് മറ്റെന്തു ലഹരിയേക്കാളും ഇന്നെന്റെ മനസിനെ സന്തോഷിപ്പിക്കുന്നത് നിന്റെ പുഞ്ചിരിയാണ്.." 
ഇത്രയും പറഞ്ഞുകഴിഞ്ഞതും അവൾ എന്നെ കെട്ടിപിടിച്ചുകരഞ്ഞു, ക്ലാസ്സിലെ കുട്ടികളെല്ലാം നോക്കിനിൽക്കെ അവൾ എന്നെ ചേർത്തുപിടിച്ചുപറഞ്ഞു.. "ഈ ലോകം അവസാനിക്കുകയോ നമ്മളിലൊരാൾ അവസാനിക്കുകയോ ചെയ്യാതെ നാം പിരിയില്ല"... 

പിന്നീടങ്ങോട്ട് ഞങ്ങളുടെ ലോകമായിരുന്നു. ആ സ്കൂളിലെ ഏറ്റവും റൊമാന്റിക് ആയ പ്രണയജോഡി ഞങ്ങളായിരുന്നു. പലപ്പോഴും ടീച്ചർമാർ കാണാതെ ഞങ്ങൾ പുറത്തൊക്കെ കറങ്ങാൻ പോകുമായിരുന്നു. ഒരു ദിവസം അവളുടെ ചേച്ചിയുടെ കല്യാണത്തിന് ഞങ്ങൾ എല്ലാം അവളുടെ വീട്ടിലെത്തി. ഒരസ്സൽ പട്ടരുകല്യാണം. വ്യത്യസ്തമായ ചടങ്ങുകൾ, ആൾക്കാർ, ഭാഷകൾ. ഞാൻ ഇതൊക്കെ നന്നായി ആസ്വദിച്ചു. അതിലുപരി എന്റെ പട്ടത്തി, കല്യാണപ്പെണ്ണിനേക്കാൾ അഴക് അവൾക്കായിരുന്നു. വല്യ ജിമിക്കിക്കമ്മലും ഹാഫ് സാരിയും പിന്നെ അവളെക്കണ്ടാൽ ഒരു രാജകുമാരിയെപ്പോലുണ്ടായിരുന്നു. ആരുംകാണാതെ ഞങ്ങൾ ടെറസിൽ പോകുമായിരുന്നു. പെട്ടെന്നൊരു കെട്ടിപ്പിടുത്തം ഒരു ചെറിയചുംബനം അങ്ങനെ ഞാൻ ഞങ്ങളുടേതായരീതിയിൽ ആ ദിവസം ആസ്വദിച്ചു. രാത്രിയിൽ ക്ലാസ്സിലുള്ള എല്ലാവരും ചേർന്ന് ബിയർ ഒക്കെ എടുത്തു. ഞാൻ മാത്രം മാറിയിരുന്നു. അവൾ എന്റെ അടുത്തുവന്നിരുന്നു. "നീയെന്താടാ കുടിക്കുന്നില്ലേ". ഞാൻ ചെറിയൊരു ദേഷ്യഭാവത്തിൽ അവളെയൊന്നുനോക്കിചിരിച്ചു. പെട്ടന്ന് നല്ല തണുത്ത ഒരു ബിയർ ബോട്ടിൽ അവൾ എന്റെ മടിയിൽ വച്ചു എന്നിട്ട് പറഞ്ഞു. "ഡോ മനുഷ്യാ ഈ ഒരെണ്ണത്തിൽ നിറുത്തിക്കോണം കേട്ടല്ലോ.".. അവൾക്ക് ഇഷ്ടമല്ലാഞ്ഞിട്ടും എന്റെ സന്തോഷത്തിനുവേണ്ടിയാണ് അവൾ ഇതൊക്കെ ചെയ്തത്. ഇവൾ എന്തിനാണ് എന്നെ ഇങ്ങനെ സ്നേഹിക്കുന്നത് എന്നൊക്കെ ഞാൻ ചിന്തിച്ചു. ഞാൻ കുടിക്കാൻതുടങ്ങിയ ബിയർ പിടിച്ചുവാങ്ങി അല്പം അവളും ടേസ്റ്റ് ചെയ്തു. എന്നിട്ട് പറഞ്ഞു "ഈ വിഷം ആണോടാ നീയൊക്കെ പായസം കുടിക്കുന്നത് പോലെ കുടിക്കുന്നതെന്നു". ഞാൻ പെട്ടന്ന് അവളെ ചേർത്തുപിടിച്ചു ആകാശത്തുനോക്കി പറഞ്ഞു.." ഇനിയെത്രജന്മം ഞാൻ ജനിച്ചാലും എന്നിലെ പാതി നീമാത്രമാണ്. നിന്റെ മുഖം കണ്ട് മയങ്ങാത്ത ഒരു രാത്രിപോലും എന്റെ ജീവിതത്തിൽ ഇനിയുണ്ടാവില്ല". 

പിറ്റേന്ന് കല്യാണമൊക്കെക്കഴിഞ് ചേച്ചിയെ യാത്രയാക്കി ഞങ്ങളെല്ലാം പിരിഞ്ഞു. ആ രണ്ടുദിനങ്ങൾ എന്റെ മനസിൽ മായാതെ തങ്ങിനിൽക്കുന്നതായിരുന്നു. കള്ളവും കപടവുമില്ലാതെ പ്രണയിക്കുന്ന ഒരു പെൺകുട്ടിയെ എനിക്ക് തന്ന ദൈവത്തിനോട് നന്ദിപറഞ്ഞ് ഞാൻ വീട്ടിലെത്തി. പിറ്റേന്ന് രാവിലെ ഞാൻ ക്ലാസിലെത്തി അവളെ തിരഞ്ഞു. എന്നും വരുന്ന സമയമായിട്ടും അവളെ കണ്ടില്ല. ക്ലാസ്സ്‌ തുടങ്ങിയിട്ടും അവളെ കാണാത്ത ദേഷ്യത്തിൽ ഞാൻ ഇരുന്നു. ഇന്റെർവെലിന് തൊട്ടുമുന്നെയുള്ള പീരിയഡിൽ അവൾ കേറിവന്നു. ആകപ്പാടെ അലങ്കോലമായ മുടിയും കരഞ്ഞുകണ്ണുനീർ വറ്റിയ കണ്ണുകളും. ആകപ്പാടെ ഒരു ഭ്രാന്തിയെപ്പോലെയാണ് അവളെക്കണ്ടപ്പോ എനിക്ക് തോന്നിയത്. ഇന്നലെക്കണ്ടത്തിൽനിന്നും നല്ലമാറ്റമുണ്ടായിരുന്നു. ടീച്ചർ നിന്നതുകൊണ്ടു എനിക്കപ്പോ ഒന്നും ചോദിക്കാൻ പറ്റിയില്ല. അവൾ എന്റെ മുഖത്തുപോലും നോക്കാതെ ഇരിപ്പിടത്തിൽ ഇരുന്നു.. പെട്ടന്ന് ബെൽ അടിച്ചു. ടീച്ചർ പുറത്തു പോയതും ഞാൻ അവളുടെ അടുത്തെത്തി തോളിൽ കൈവച്ചു. എന്ത് പറ്റിയെടി എന്ന് ചോദിക്കുമുന്നെ അവൾ എന്റെ കൈതട്ടിമാറ്റിപ്പോയി. എല്ലാരുടേം മുന്നിൽവച്ചു ഞാൻ ആകപ്പാടെ നാണകെട്ടുപോയി. എന്താണ് സംഭവിക്കുന്നതെന്നറിയാതെ ഞാൻ പകച്ചുനിന്നു. കയ്യിലിരുന്ന പേന നിലത്തുവലിച്ചെറിഞ്ഞിട്ട് അവൾ പുറത്തേക്കിറങ്ങിപ്പോയി.. ഒന്നും മിണ്ടാനാവാതെ ഞാൻ ഒരു ബഞ്ചിൽ ഇരുന്നു. അവൾക്കു എന്തുപറ്റി എന്ന് ചിന്തിക്കാൻപോലും എന്റെ മനസ്സിനായില്ല. എന്റെ ജീവന്റെ ജീവനായ എന്റെ പെണ്ണ് എന്നോടെന്തിനാ ഇങ്ങനെയൊക്കെ എന്ന് ഒരുപാട് ചിന്തിച്ചു വിഷമിച്ചു...

പതിയെ പുറത്തേക്കിറങ്ങി കൈകഴുകുന്ന പൈപ്പിനടുത്തേക്ക്‌നടന്നു. 
അവൾ അവിടെ കൈകഴുകിക്കൊണ്ടു നിൽക്കുന്നുണ്ടായിരുന്നു. ഞാൻ പതിയെ അടുത്തുചെന്നു ചോദിച്ചു.
"എടി നിനക്കെന്താ പറ്റിയേ. ഞാൻ എന്ത് തെറ്റാ ചെയ്തത്."
അവൾ ഒന്നുംമിണ്ടാതെ നടന്നുപോയി ക്ലാസ്സിൽ കയറി. ഞാനും ഒപ്പം പോയി. എല്ലാരും ഭക്ഷണം കഴിക്കുന്നുണ്ടായിരുന്നു. ഞാനും ഭക്ഷണപ്പൊതി തുറന്നുവെച്ചു. എന്നിട്ട് അവളെ നോക്കി. സാധാരണ ഈ സമയം അവൾ എന്റെ അടുക്കൽ വന്നിരിക്കാറുള്ളതാണ്. പക്ഷെ ഒന്ന് തിരിഞ്ഞുപോലും നോക്കാതെ കൂട്ടുകാരികൾക്കൊപ്പം അവൾ ഭക്ഷണം കഴിച്ചുതുടങ്ങി. ഞാൻ പകുതിയിൽ നിർത്തി പുറത്തേക്കിറങ്ങി. ഇതെല്ലാം കണ്ടിട്ടും അവൾ ഒന്നും പ്രതികരിച്ചില്ല. ഈ ദേഷ്യമെല്ലാം ഉള്ളിൽവച്ചു ഞാൻ പുറത്തേക്കിറങ്ങി. ആരോടും മിണ്ടാതെ ഞാൻ താഴെ ഗ്രൗണ്ടിൽ പോയി ഇരുന്നു. കണ്ണുകൾ അറിയാതെ നിറഞ്ഞു. ചുറ്റുമുള്ളവർ എന്നെ നോക്കുന്നതുപോലെ തോന്നി പക്ഷെ എനിക്ക് അതൊന്നു ഒരു പ്രശ്നമല്ലായിരുന്നു. കണ്ണിൽ ഇരുട്ട് മൂടുന്നതുപോലെതോന്നി. അടുത്തിരുന്ന ഒരു കസേരയിൽ ഞാൻ ആഞ്ഞിടിച്ചു. എല്ലാരും എന്നെത്തന്നെ ശ്രദ്ധിക്കുന്നുണ്ടായിരുന്നു. ഏറെനേരം നിലത്തുതന്നെ ഞാൻ നോക്കിയിരുന്നു. മണൽത്തരികളിൽ ഓടിനടക്കുന്ന ഉറുമ്പുകൾ പോലും അന്ന് ആദ്യമായി എന്റെ കണ്ണിൽ കണ്ടു. നീലാകാശം കാർമേഘംകൊണ്ടു മൂടുന്നതുപോലെ എന്റെ മനസ്സിൽ ഇരുട്ടുകൊണ്ടുനിറഞ്ഞു. ജീവന്റെജീവനായി ഞാൻ കരുതിയവൾ ഇന്നെന്റെ കണ്ണിൽനിന്നും പൊഴിഞ്ഞ കണ്ണുനീർകണ്ടിട്ടുപോലും എന്റെ നേർക്കുവരാതെ ഒഴിഞ്ഞുമാറാൻ കാരണമെന്താ? 

പെട്ടന്ന് അവളുടെ കൂട്ടുകാരി ഒരു കത്ത് എന്റെ മുന്നിലേക്ക്‌ നീട്ടി 


ഞാൻ അവളുടെ കയ്യിൽനിന്നും ആ കത്തും വാങ്ങി സ്കൂളിന് താഴെയുള്ള വാഴത്തോപ്പിലേക്കു നടന്നു. അവിടെ മറിഞ്ഞുവീണുകിടന്ന ഒരു മരത്തടിയിൽ ഞാൻ ഇരുന്നു. എന്താവും ആ കത്തിൽ ഉള്ളതെന്നറിയാൻ ആകാംഷയോടെ ഞാൻ അത് വായിക്കാൻ തുടങ്ങി. 

"എനിക്കെന്താ പറയേണ്ടതെന്നറിയില്ലടാ. ഞാൻ എന്തിനെയാണോ ജീവനുതുല്യം സ്നേഹിച്ചത് അതിനെ ഇപ്പോൾ മനസ്സുകൊണ്ട് വെറുക്കേണ്ട ഒരവസ്ഥയിലാ ഞാൻ. ഇന്നലെ കല്യാണം കൂടി നിങ്ങൾ പോയപ്പോൾ മുതൽ ഞാൻ അനുഭവിച്ചത് നാടകമായിരുന്നു. നമ്മൾ തമ്മിലുള്ള റിലേഷൻ എന്റെ ഒരു വല്യേട്ടൻ കണ്ടു. നമ്മൾ തമ്മിൽ സ്നേഹിക്കുന്നു എന്നതിനുപരി നീ ഒരു അന്യജാതിക്കാരൻ ആണെന്ന് പറഞ്ഞായിരുന്നു തർക്കം തുടങ്ങിയത്. എന്നെ ഓരോരുത്തരായി ഉപദേശിച്ചു ഭ്രാന്താക്കി. അവസാനം അച്ഛൻ പറഞ്ഞു ഞാൻ ഇനിയും ഇത് തുടർന്നാൽ അച്ഛൻ ജീവനോടെ ഉണ്ടാവില്ല എന്ന്. എന്ത് പറയണമെന്ന് എനിക്കറിയില്ലടാ. എന്നെ വിശ്വസിച്ചും സഹിച്ചും ഇത്രയും നാൾ സ്നേഹിച്ച നിന്നെ മറക്കണോ അതോ എന്നെ ഇത്രയുമാക്കിയ എന്റെ വീട്ടുകാരെ മറക്കണോ .? നമുക്ക് വേണമെങ്കിൽ ഒന്നിച്ചു ജീവിക്കാം പക്ഷെ സമൂഹം എന്നും എന്നെ ഒരു തലതെറിച്ചവളായി കണക്കാക്കും. ഒരുപക്ഷെ നാളെ എനിക്ക് പറയാൻ വീട്ടുകാർപോലും ഉണ്ടാവില്ല. എന്തായാലും ഇനി എല്ലാം നിനക്ക് തീരുമാനിക്കാം. എന്തെന്നാൽ എന്റെ മനസ്സിനെ എന്നേക്കാൾ അറിയാവുന്ന നിനക്ക് അതിന് സാധിക്കും."

അത് ഞാൻ വായിക്കുമ്പോൾ എന്റെ ഹൃദയത്തിന്റെ പുറത്ത് കത്തികൊണ്ട് അതിലെ ഓരോ അക്ഷരവും എഴുതുന്ന ഒരു വേദനയായിരുന്നു എനിക്ക്. ഒരു ആയുഷ്കാലം മുഴുവൻ എന്റെ നിഴൽ പതിക്കേണ്ട ആ ജീവൻ ഇന്നെന്നെവിട്ടുപോകാൻ ഒരുങ്ങുമ്പോൾ അവളോട്‌ എന്ത് പറയണം എന്നറിയാതെ ഞാൻ ആ മരത്തടിയിൽ അവൾ തന്ന കത്തും നെഞ്ചോടുചേർത്തുപിടിച്ചു കിടന്നു. നമ്മൾ ഒന്നിച്ചു കണ്ട ഓരോ സ്വപ്നങ്ങളും എന്റെ മനസിലൂടെ ഓടിനടന്നു. ജീവിതത്തിൽ അവൾ ഇനി ഉണ്ടാവില്ലന്നറിഞ്ഞിട്ടും അവസാനമായി അവളെ എന്റെ കാമുകിയായിത്തന്നെ കണ്ട് ചിലകാര്യങ്ങൾ പറയാൻ ഞാൻ തീരുമാനിച്ചു. അങ്ങനെ അവൾ തന്ന കത്തിന് പുറകിൽ ഞാൻ എഴുതി. "എനിക്ക് നിന്നോട് പറയാനുള്ളത് വെറുമൊരു കത്തിൽ മാത്രം ഒതുങ്ങുന്നതല്ല. നിന്നെ നേരിട്ടുകാണാൻ ഇന്ന് രാത്രി ഞാൻ വരും. നിന്റെ മുറിയുടെ ജനാലക്കരുകിൽ വന്നു ഞാൻ വിളിക്കും. നമ്മുടെ ജീവിതത്തിലെ അവസാന സംവാദത്തിനായി". അവൾ ഈ തീരുമാനം സമ്മതിക്കുമോ എന്ന് സംശയമുണ്ടായിരുന്നെങ്കിലും ഞാൻ ഒരു കാര്യം ഉറപ്പിച്ചു. എന്നെ അവൾ സ്നേഹിച്ചത് ആത്മാർത്ഥമാണെങ്കിൽ അവൾ വരും എന്ന ഉറപ്പ് എനിക്കുണ്ടായിരുന്നു. തിരികെ ആ കത്ത് അവളുടെ ബാഗിന് മുകളിൽ വച്ചിട്ട് ഞാൻ എന്റെ ബാഗുമായി പുറത്തിറങ്ങി. 
വീട്ടിൽ എത്തിയ ഞാൻ ആദ്യം വിളിച്ചത് കിച്ചുവിനെയാണ്. അവൻ ഓടിയെത്തി. ഞാൻ അവനോടെല്ലാം തുറന്നുപറഞ്ഞു. ഒരു മടിപോലും കാണിക്കാതെ അവൻ എല്ലാത്തിനും സമ്മതം മൂളി. മണിക്കൂറുകളോളം ഞാൻ അവനെ കെട്ടിപിടിച്ചു കരഞ്ഞു. രാത്രി ഒരു 12 മണി കഴിഞ്ഞപ്പോൾ ഞങ്ങൾ പുറത്തേക്ക് ഇറങ്ങി. ബൈക്ക് എടുത്ത് അവളുടെ വീട് ലക്ഷ്യമാക്കി പോയി... 

അവളുടെ വീടിനുമുന്നിലെത്തി കിച്ചു വണ്ടി നിറുത്തി. അവൻ ആ വണ്ടിയിൽത്തന്നെയിരിക്കാമെന്നും ആരേലും ഉണർന്നാൽ അറിയിക്കാമെന്നും പറഞ്ഞു. അന്ന് കല്യാണത്തിനുപോയതിനാൽ എനിക്കാ വീടിന്റെ മുക്കും മൂലയും അറിയാമായിരുന്നു. പിൻവശത്തെ ഗേറ്റിലൂടെ ഞാൻ അകത്തേക്ക് കയറി. പുറത്തെ ടെറസിൻ പടിയിലൂടെ ഞാൻ മുകളിലെത്തി. സൺഷെയ്ഡിലൂടെ നടന്നു അവളുടെ മുറിയുടെ ജനാലക്കുമുകളിലെത്തി. പതിയെ ഞാൻ ജനാല തുറക്കാൻ ശ്രമിച്ചു. പ്രതീക്ഷിച്ചതുപോലെതന്നെ ആ ജനാലകൾ അടച്ചിരുന്നില്ല. ഞാൻ ആ പാളികൾ മെല്ലെത്തുറന്നു. അകത്തേക്ക് നോക്കിയപ്പോൾ മൊബൈലിൽ എന്തൊക്കെയോ നോക്കിയിരിക്കുകയായിരുന്നു അവൾ. ഒന്നുകൂടെ സൂക്ഷിച്ചുനോക്കിയപ്പോൾ മനസിലായി അവൾ എന്റെ ഫോട്ടോ നോക്കി കരയുകയായിരുന്നു. ആ പാവം ഇത്രയുമധികം എന്നെ സ്നേഹിച്ചിട്ടും വീട്ടുകാർക്കുവേണ്ടി മറക്കാൻ ശ്രമിക്കുകയാണ്.
കാറ്റടിച്ചു ആ ജനാലകളിലെ കർട്ടൻ പറന്ന ശബ്ദം കേട്ട് അവൾ തിരിഞ്ഞുനോക്കി. ഒറ്റമാത്രയിൽ തന്നെ അത് ഞാൻ ആണെന്നു മനസ്സിലായതുകൊണ്ടാവണം കയ്യിലിരുന്ന മൊബൈൽ മേശപ്പുറത്തു വച്ചശേഷം ജനലിനരുകിലേക്ക് ഓടി വന്നു..
ജനാലക്കമ്പികളുടെ ബന്ധനം വകവയ്ക്കാത അവൾ എന്റെ കവിളുകൾ രണ്ടുകൈയ്യുംകൊണ്ടു ചേർത്തുപിടിച്ചു. വിറങ്ങളടിച്ച ആ കൈകളുടെ തണുപ്പ് എനിക്ക് നന്നായി അറിയാൻ സാധിച്ചു. പതിയെ ഞാൻ അവളുടെ കണ്ണുകളിലേക്ക് നോക്കി...
കൈകൊണ്ടു കുലഞ്ഞുകിടന്ന അവളുടെ മുടിയിഴകൾ ഒതുക്കിവച്ചശേഷം മെല്ലെ അവളോട്‌ ചോദിച്ചു 

"നമ്മൾ പിരിയണം അല്ലേ"? 


അവൾ ഒന്നും മിണ്ടാനാവാതെ പൊട്ടിക്കരഞ്ഞു. സഹിക്കാനാവാതെ ഞാൻ അവളുടെ കണ്ണുനീർ തുടച്ചുകൊണ്ടുപറഞ്ഞു.

"എന്റെ ജീവിതത്തിൽ ഞാൻ ആഗ്രഹിക്കാത്തതും ഒരിക്കലും സംഭവിക്കാൻ പാടില്ലാത്തതുമായ കാര്യമാണ് നിന്റെ കണ്ണ് നിറയുന്ന രംഗം. നമ്മൾ ഒരുപാട് സ്വപ്നം കണ്ടതാണ് ഈ ജീവിതം. എന്നാൽ കാലം നമുക്ക് സമ്മാനിച്ചത് ദുരന്തവും.ഒരു പക്ഷെ ജാതിമത ചിന്തകൾ ഈ ലോകം കയ്യടക്കാതിരുന്നെങ്കിൽ നാം ഒന്നായേനേ. നിന്റെ മനസ്സ് മറ്റാരേക്കാളും എനിക്കറിയാം എന്നതുകൊണ്ടുതന്നെ ഒരിക്കലും ഞാൻ കാരണം നിനക്ക് വിഷമിക്കേണ്ടിവരില്ല. ഒന്നാകാൻ കഴിഞ്ഞില്ലെങ്കിലും ഞാൻ അന്ത്യംവരെ നിന്റെ ഒപ്പം ഉണ്ടാവും. ആ ബന്ധത്തിന് പ്രതേകിച്ചു പേരില്ല. നീ മാതാപിതാക്കളെ നിഷേധിക്കരുത് അവരാണ് നിന്നെ ഇത്രയുമാക്കിയത്. അതുകൊണ്ട് നമുക്ക് പിരിയാം, പ്രണയത്തിൽനിന്നുമാത്രം. ജീവിതത്തിൽ ഞാൻ എന്നും കൂടെയുണ്ടാവും".
പിന്നീടുള്ള കാര്യങ്ങൾ പറഞ്ഞത് ഞങ്ങളുടെ ചുണ്ടുകൾ തമ്മിലായിരുന്നു. ഏറെനേരം അവൾ ആ ജനാലക്കമ്പികളുടെ പരിമിധികൾ മറികടന്ന്‌ എന്റെ ചുണ്ടുകളിൽ ചുംബിച്ചു. ഏറെനേരം കഴിഞ്ഞപ്പോൾ മനസ്സിൽ ഒരായിരം വേദനകൾ മറച്ചുവച്ചു. ഒരു മായ പുഞ്ചിരിനിറച്ചമുഖവുമായി, പിന്നീടൊന്നു തിരിഞ്ഞുനോക്കാൻ നിൽക്കാതെ ഞാൻ അവിടെനിന്നും യാത്രയായി.. വീടെത്തുംവരെ കരഞ്ഞു.. ആ രാത്രിയിൽ ഉറങ്ങാൻ കഴിഞ്ഞില്ല പക്ഷെ പിറ്റേന്ന് ഞാൻ സ്കൂളിൽ പോകാതിരുന്നില്ല. അവളും വന്നു.ഞങ്ങൾ പഴയതിനേക്കാൾ പരസ്പരം അടുത്ത് സംസാരിച്ചു, പ്രേമത്തിനും കാമത്തിനുമപ്പുറം മറ്റൊരു പറഞ്ഞറിയിക്കാൻപറ്റാത്ത വികാരത്തോടെ. ഇന്നും ഞങ്ങൾ ആ ബന്ധം തുടരുന്നു, കാലങ്ങൾ എത്രകഴിഞ്ഞാലും മണ്മറയാത്ത പ്രണയത്തിന്റെ മറ്റൊരേട്....

ശുഭം...... 

✒ശിവകൃഷ്ണ

No comments:

Post a Comment