Wednesday, October 2, 2019

ഒരു രാത്രി......

ആ രാത്രി സങ്കല്പികമാണെന്ന് പോലും തോന്നിയിരുന്നു... ഒട്ടും പ്രതീക്ഷിക്കാതെ അവൾ എല്ലാം മറന്ന് എന്നെ തേടി വന്ന ദിവസം... എഴുത്തിനെയും പേനയും മാത്രം അതുവരെ പ്രണയിച്ച എന്റെ കൈകൾ അവളുടെ കവിൾത്തടം തലോടാൻ മടികാണിച്ചില്ല...
ആയിരം നക്ഷത്രങ്ങളുടെ വെളിച്ചത്തെ തോൽപ്പിക്കുന്ന പ്രകാശത്തിന്റെ പ്രതിബിംബമായിരുന്നു അവളുടെ കണ്ണുകൾക്ക്....
അവൾ ഇടക്ക് എപ്പോഴോ ചില കവിതകൾ പാടി.. അതിൽ ഓരോ വരി കഴിയുമ്പോളും എന്നോടുള്ള അവളുടെ പ്രണയത്തിന്റെ ആർദ്രത കൂടി വന്നു...
മേശയ്ക്കരുകിൽ ഞാൻ കുടിച്ച് ബാക്കി വച്ചിരുന്ന പഴച്ചാറ് അവൾ കുടിച്ചു.. അതിനു ശേഷം അവൾ പരതിയത് എന്റെ ചുണ്ടുകൾക്ക് വേണ്ടിയാണ്.. പെട്ടന്നുതന്നെ അവൾ എന്റെ ചുണ്ടുകളോട് കഥപറയാൻ തുടങ്ങി.. മധുരമേറിയ അവളുടെ ചുണ്ടുകൾക്ക് ആ പഴച്ചാറിന്റെ മണമായിരുന്നു..
അവളുടെ ഓരോ നോട്ടത്തിലും ഭാവത്തിലും പ്രവർത്തികളിലും, ഒരു കാമുകി എന്നതിലുപരി ഒരു ഭാര്യയുടേത് എന്ന് തോന്നിക്കുംവിധം കരുതലും സ്നേഹവും നിറഞ്ഞു നിന്നിരുന്നു... ഓരോ തവണ അവളിൽ നിന്നും ചുംബനമേൽക്കുമ്പോഴും അവളുടെ നിശ്വാസത്തിന്റെ കുളിർമ എന്റെ മുഖത്തു പതിക്കുന്നുണ്ടായിരുന്നു....
ഓരോ നിമിഷവും അവൾ നൽകിയത് ഒരു പുത്തൻ ലോകമായിരുന്നു...
കാമം എന്നാ വികാരത്തിനും മുകളിൽ പ്രേമം സ്നേഹത്തിന് കൈകോർത്ത നിമിഷങ്ങൾ ആയിരുന്നു അത്...
ഏറെ നേരം എന്റെ കണ്ണുകളിലേക്ക് നോക്കിയിരുന്ന ശേഷം അവൾ പറഞ്ഞു..
"എനിക്ക് ഈ ലോകത്തെ വിശ്വാസം ഇല്ലാതായിട്ട് കാലങ്ങൾ ഏറെ കഴിഞ്ഞിരിക്കുന്നു... ഞാൻ നിനക്ക് മുന്നിൽ വച്ച എന്റെ ഈ ശരീരം നീ ആസ്വദിച്ചു എന്ന് ഞാൻ ഒരിക്കലും പറയില്ല.. കാരണം, നിന്റെ ഓരോ സ്പർശനത്തിലും ആത്മാർത്ഥതയുടെ അതിതീവ്രമായ സാന്നിധ്യം ഉണ്ടായിരുന്നു.. ഈ സ്നേഹവും കരുതലും ഞാൻ എന്റെ മരണം വരെ ആഗ്രഹിക്കുന്നു.. നിന്റെ മനം വായിച്ചറിയാൻ എനിക്കധികം സമയം വേണ്ടിവന്നില്ല... പൂട്ടുകൾ ഇല്ലാത്ത വാതിലുകൾ മാത്രമുള്ള തുറന്ന കൊട്ടാരമാണത്... എന്നാൽ ഇന്നുമുതൽ ആ വാതിലുകൾ ഞാൻ സ്വർണതാഴുകൊണ്ടു ബന്ധിക്കും"....
ബാക്കി പറഞ്ഞു മുഴുവിപ്പിക്കാൻ വിടാതെ ഞാൻ അവളുടെ ചുണ്ടുകളിൽ ചുംബനങ്ങളാൽ ബന്ധനം തീർത്തു...
അവളുടെ ആ വാക്കുകൾ എന്നോടുള്ള സ്നേഹം നിറഞ്ഞ അധികാരത്തിൽനിന്നും ഉടലെടുത്തവയായിരുന്നു....
ഇന്നവൾ എന്റെ അരുകിൽ ഇല്ലെങ്കിലും, ആ താക്കോൽ ഇന്നും അവളിൽ ഭദ്രമാണ്... എന്റെ ഹൃദയവും....
✒️ശിവകൃഷ്ണ

ഉയിർ


നിന്റെ കണ്ണുകളിലെ പ്രണയം ഇന്നും എന്റെ ഹൃദയം നിശ്ചലമാക്കുന്ന ചില നിമിഷങ്ങളുണ്ട്..
കാണാമറയത്താണ് നീയെങ്കിലും, എന്റെയരികിൽ ഉള്ളതുപോലെ... എന്നെ തലോടിപ്പോകുന്ന കാറ്റിനൊപ്പം നിന്റെ കൈകളും എന്റെ ശരീരത്തിൽ സ്പർശിക്കുന്നത് പോലെ... ഓരോ തിരിഞ്ഞുനോട്ടങ്ങളിലും നീ പുറകിൽ ഉണ്ടാകുമോ എന്ന പ്രതീക്ഷകളാണ്... ഉമ്മറനടയിൽ നാം ഒന്നിച്ചു കെട്ടിയ ഒറ്റമണി ശബ്‌ദിക്കുമ്പോൾ, നീ തിരികെ വന്നുകാണും എന്നാ ചിന്തയിലാണ് ഞാൻ അവിടേക്ക് ഓടിയെത്തുന്നത്... നിന്റെ രൂപസാദൃശ്യമുള്ള ഓരോ പെകുട്ടിയും അരികിലൂടെ പോകുമ്പോൾ അത് നീയായിരുന്നുവെങ്കിൽ എന്ന് കൊതിക്കാറുണ്ട്.. പക്ഷെ നിനക്ക് പകരക്കാരിയെ കണ്ടെത്താൻ എന്റെ കണ്ണുകൾക്ക് നാളിതുവരെ കഴിഞ്ഞിട്ടില്ല.. നീ കൂടെയുണ്ടായിരുന്നപ്പോൾ ശരവേഗത്തിൽ കഴിഞ്ഞ് പോയ സമയത്തിന് ഇന്ന് നീയില്ലാത്ത വേളകളിൽ ഒച്ചിന്റെ വേഗതയാണ്... നീയെനിക്ക് നൽകിയ സ്നേഹത്തിന് പകരംവയ്ക്കാൻ ഒന്നുമില്ലെന്ന് തിരിച്ചറിയാൻ അധികനാൾ വേണ്ടിവന്നില്ല... നരകതുല്യമാണ് നീ ഇല്ലാത്ത ജീവിതം....
✒️ശിവകൃഷ്ണ

നിൻ മനം...


ആ അമ്മ അവളുടെ കൈപിടിച്ചുകൊണ്ടു പോയപ്പോൾ എന്ത് ചെയ്യണമെന്നറിയാതെ ഒരു നോട്ടമായിരുന്നു അവളിൽ.... പ്രാണനേക്കാൾ സ്നേഹിച്ച വീട്ടുകാരെ വിട്ടകലാൻ വയ്യാതെ അവൾ അവനോട് താത്കാലിക വിടകൊടുത്തു പോയി... മറുപടിയൊന്നുമില്ലാതെ അവൻ അവൾ പോകുന്നതും നോക്കി നിന്നു..
തന്റെ സാമ്രാജ്യത്തിൽ നിന്നുമാണ് അവളെ അവർ കൊണ്ടുപോയത്, എന്നിട്ടും പ്രതികരിക്കാതെ നിന്ന അവന്റെ പ്രവർത്തിയിൽ ഒപ്പമുണ്ടായിരുന്ന പലരും അവനെ കുറ്റപ്പെടുത്തി... അപ്പോഴും അവൻ ചലനമില്ലാതിരുന്നു.. തനിക്ക് വിധിച്ചവൾ തിരികെ വരുമെന്ന് അവന് ഉറപ്പുണ്ടായിരുന്നു.. ഒപ്പം അവന് അവളോട്‌ പറഞ്ഞ വാക്കുകൾ അവൻ ഓർത്തു..
" അവർ വിളിച്ചാൽ നീ അവർക്കൊപ്പം പോകുക...
എന്നെക്കാളും നീ അവരെ സ്നേഹിക്കുന്നു എന്ന കാര്യം മറ്റാരേക്കാളും എനിക്കറിയാം... ആ കണ്ണുനീർവീഴ്ത്തിക്കിട്ടുന്ന ശാപം നിറഞ്ഞ ജീവിതം നമുക്ക് വേണ്ട.... നിന്റെ വീട്ടുകാർ നിനക്കുവേണ്ടി ആഗ്രഹിച്ച സ്വസ്ഥജീവിതം നേടിയ ശേഷം ഞാൻ വരും....
എന്റെ ഉടലും ഉയിരും ഞാൻ നിനക്ക് നൽകിയത് നീ എന്റേത് മാത്രമാണെന്നുള്ള ഉറപ്പ് കൊണ്ടാണ്... നമ്മളെ ദൈവം ഒന്നിപ്പിക്കും... ചതിയും വഞ്ചനയും ഇല്ലാത്ത ഒരു ലോകത്ത് ഞാൻ അന്ന് നിന്നെ കൊണ്ടുപോകാം... അതുവരെ കാത്തിരിക്കാം"....
✒️ശിവകൃഷ്ണ

Sunday, September 29, 2019

സഖാവ് സഖി സമരം................


പാർട്ടി ഓഫിസുകളും, മന്ത്രിമന്ദിരങ്ങളും, പോലീസ് സ്റ്റേഷനുകളും മാറിമാറി കയറിയിറങ്ങി ആ അമ്മയുടെ ചെരിപ്പുപോലെ മനസ്സും തേഞ്ഞുതീരാറായിരുന്നു...
തന്റെ മകൻ പ്രണയിച്ച പെൺകുട്ടിയുടെ വീട്ടുകാർ അവനു നൽകിയ മരണമെന്ന സമ്മാനത്തിന്റെ ബാക്കിപത്രമായിരുന്നു ആ അമ്മയുടെ കണ്ണുനീർ... അതിന്റെ നീതിയായി ആ അമ്മയ്ക്ക് വേണ്ടിയിരുന്നത് പണം ആയിരുന്നില്ല, ആ ജീവന്റെ ഘാതകരെ ആയിരുന്നു....
റെയിൽവേ ട്രാക്കിൽ ചിന്നിച്ചിതറി കിടന്നിരുന്ന അവന്റെ ശവശരീരം കണ്ടതുമുതൽ ആ അമ്മയുടെ കണ്ണുനീർ തുടയ്ക്കാൻ ഞാനടക്കം എന്റെ കോളേജ് യൂണിയൻ മുഴുവനും തീരുമാനിച്ചു... പാർട്ടിയിൽ നിന്നുള്ള എതിർപ്പുകൾ ഞാൻ ചെവികൊണ്ടിരുന്നില്ല.... ആ അമ്മയുടെ കണ്ണുനീരിനു മുന്നിൽ, ആ വാക്കുകൾ ഒന്നും അല്ലായിരുന്നു..
അമ്മയ്ക്ക് കൊടുത്ത വാക്ക് പോലെ ഞങ്ങൾ പ്രതിഷേധവുമായി ഇറങ്ങി.. ഉയർന്ന പോലീസ് മേധാവിയുടെ ഓഫിസിനെ ലക്ഷ്യം വച്ചായിരുന്നു ഞങ്ങളുടെ പ്രകടനത്തിന്റെ പോക്ക്...
ലാത്തിയും, തോക്കും, ഗ്രനേഡുകളും, ജലപീരങ്കിയൊന്നും ഞങ്ങളെ തളർത്തിയില്ല.. ഞങ്ങൾ ഒന്നിച്ചു ധൈര്യപൂർവം മുദ്രവാക്യം വിളിച്ചു മുന്നോട്ട് നടന്നു.. അമ്മയെ ഒപ്പം നിർത്തി കൊല്ലപ്പെട്ട ആ ഒരു മകന് പകരം ഒരായിരം മക്കൾ ആ അമ്മക്ക് വേണ്ടി മുദ്രാവാക്യം വിളിച്ചു...
ഏറെ നേരത്തെ സമരത്തിന്റെ കാത്തിരിപ്പിനൊടുവിലും പ്രതികരണം ഒന്നും കിട്ടാതെ വന്നപ്പോൾ ബാരിക്കേഡുകൾ തകർത്ത് അകത്തുകടക്കാൻ ഞങ്ങൾ തീരുമാനിച്ചു...
എന്നാൽ ആ തീരുമാനത്തിൽ ഞങ്ങൾക്ക് അടിപതറി. പോലീസ് സേനയുടെ പ്രതീക്ഷിക്കാത്ത ഇടപെടലിൽ എല്ലാരും ചിതറിയോടി.. എന്റെ തലയ്ക്കും കൈകൾക്കും പരിക്കുപറ്റി.. കൂടെയുണ്ടായിരുന്ന സഹപാഠികൾ എന്നെ അവിടെനിന്നും മാറ്റി നിർത്തി.. എന്റെ മനസ്സിൽ മുഴുവൻ ആ അമ്മ ആയിരുന്നു.. ആ അമ്മയെ രക്ഷിക്കാൻ ഞാൻ അവരോടു പറഞ്ഞു... എന്നിട്ട് അവിടെ ഇരുന്നു.. അടിയുടെ ആഘാതത്തിൽ എനിക്ക് മോഹാലസ്യം വന്നപോലെ തോന്നി..
പെട്ടന്ന് സുഹൃത്തുക്കളിൽ ഒരുവൻ എന്നോട് ഓടിവന്ന് പറഞ്ഞു..
"സഖാവേ... അവിടെ ആ അമ്മ...."
മറ്റെന്തെങ്കിലും അവൻ പറയുന്നതിന് മുന്നേ തന്നെ ഞാൻ അവിടെ നിന്നും സമരം നടന്നിടത്തേക്ക് ഓടി.. അവിടെയെത്തി ആ ദൃശ്യം കണ്ടതും ഞാൻ ഞെട്ടിപ്പോയി..എന്റെ കണ്ണുകൾ നിറഞ്ഞു..
ഞാൻ ഇതുവരെയും കണ്ടുപരിചയം ഇല്ലാത്ത ഒരു പെൺകുട്ടി ആ അമ്മയുടെ ഒപ്പം നിന്ന് ഇപ്പോഴും മുദ്രാവാക്യങ്ങൾ ഉറക്കെ വിളിക്കുന്നു.. ജൂനിയർ ആണ് അവളെന്ന് ആരോ പറഞ്ഞു കേട്ടു...
തലയിൽ നിന്നും കൺപീലികളിലേക്ക് വാർന്നൊഴുകി വന്ന ചോരത്തുള്ളികളെ അവൾ തുടച്ചു മാറ്റുന്നുണ്ടായിരുന്നു... ശരീരം മുഴുവനും പോലീസ്‌കാരുടെ ലാത്തിയുടെ പ്രകമ്പനങ്ങൾ ഏറ്റെങ്കിലും അതൊന്നും അവളുടെ മനസിലെ ചൂടിനെ തളർത്തിയിരുന്നില്ല...
അവളുടെ ധൈര്യത്തിന് മുന്നിൽ ഞങ്ങൾ ഓരോരുത്തരും തലകുനിച്ചു..പിന്നേനൊന്നും നോക്കിയില്ല ആ ഒരൊറ്റ മുദ്രാവാക്യത്തിന് തുടർച്ചയായി ഞങ്ങളെല്ലാം ഏറ്റു വിളിച്ചു.
പോലീസിന് അവിടെനിന്നും തുടച്ചുമാറ്റാൻ ഞങ്ങൾക്ക് അധികം സമയം വേണ്ടി വന്നില്ല.. എല്ലാ വാർത്താ ചാനലുകളും പത്രപ്രവർത്തകരും ഞങ്ങൾക്ക് മുന്നിലെത്തി.... ആ വാർത്തയുടെ ശക്തി, ഓരോ മുദ്രാവാക്യം വിളി കഴിയുന്തോറും കൂടിക്കൊണ്ടിരുന്നു...
അധികനേരം വേണ്ടിവന്നില്ല മുതിർന്ന പോലീസ് ഉദ്യോഗസ്ഥൻ ഞങ്ങൾക്ക് ഇടയിലേക്ക് ഇറങ്ങി വന്നു, അമ്മയുടെ പരാതി സ്വീകരിക്കുന്നതോടൊപ്പം മകന്റെ മരണത്തിനു ഉത്തരവാദികളെ നിയമത്തിനു മുന്നിൽ കൊണ്ടുവരുമെന്നും അയാൾ വാക്ക് തന്നു....
പക്ഷേ ഞാനടക്കം ചില സമര നേതാക്കളെ പോലീസ് അറസ്റ്റ് ചെയ്തു.. ഒപ്പം ഒറ്റയ്ക്ക് നിന്ന് പോരാടിയ ആ പെൺകുട്ടിയെയും...
പോലീസിന്റെ വലിയ ഇടി വണ്ടിയിലുള്ള യാത്രാമധ്യേ ഞാൻ അവളോട് ചോദിച്ചു..
"ഇത്രയും പേർ ചിന്നിച്ചിതറി ഓടിയപ്പോൾ നീ മാത്രം എങ്ങനെ"
അവൾ പറഞ്ഞു....
"ഞാൻ വിശ്വസിക്കുന്നത് കമ്മ്യൂണസത്തിലും പ്രണയിക്കുന്നത് നിന്നെയുമാണ് സഖാവേ.... മരണത്തെ ഞാൻ ഭയക്കുന്നില്ല.. മരണം എന്ന സത്യം എന്തായാലും തേടിവരുന്ന ഒന്നാണ്.. എന്നാൽ എന്റെ ജീവിതം അർത്ഥവത്താകുന്നത് മറ്റുള്ളവർക്ക് വേണ്ടി എന്റെ കണ്ണുനീർ പൊഴിയുമ്പോൾ ആണ്.. നീ കാതുകളിൽ പകർന്നു തന്ന ഓരോ വാക്യങ്ങളും എന്റെ നെഞ്ചിൽ തറച്ചവയാണ്.. അതിനാൽ തന്നെ കൂടെയുള്ളവർക്ക് അടിപതറിയാലും നാം മരണം വരിക്കിലും ലക്ഷ്യം നേടുന്നതുവരെ പോരാടണമെന്ന എന്റെ സഖാവിന്റെ വാക്കുകൾ ഞാൻ മറന്നിരുന്നില്ല... എന്റെ സഖാവ് ഒപ്പമുണ്ടെന്നുള്ള ഒരൊറ്റ ധൈര്യം മതി ശരീരത്തിലെ ചോരയ്ക്ക് അളവില്ലാതെ ഒഴുകാൻ കഴിയും എന്ന തോന്നൽ ഉണ്ടാകാൻ..
ഞാൻ സഖാവിന്റെ പ്രിയസഖിയാണ് കനൽവഴികളിൽ പുഞ്ചിരിയോടെ നടക്കാൻ, വലങ്കയ്യിൽ ചെങ്കൊടിയേന്തി മുന്നേ നടക്കുന്ന നിന്റെ ഇടംകൈ പിടിച്ചു നടന്നാൽ മാത്രം മതിയെനിക്ക്...."
അവൾ വാക്കുകൾ അവസാനിച്ചപ്പോൾ അറിയാതെ എന്റെ കണ്ണുനനഞ്ഞു.. അവളെ അടുത്തേക്ക് വിളിച്ചശേഷം ഞാൻ ഇരുന്ന സീറ്റിന്റെ അരുകിൽ ഇരുത്തി...എന്തിനെയും ദഹിപ്പിക്കാൻ കഴിവുള്ള അവളുടെ കണ്ണുകളുടെ തീക്ഷ്ണതയെ വെല്ലുവിളിച്ചുകൊണ്ട്... അവളുടെ കൈകൾ എന്റെ നെഞ്ചോടു ചേർത്തുവച്ച ശേഷം വിപ്ലവ രക്തം തിളച്ചുമറിയുന്ന എന്റെ ഹൃദയമിടിപ്പുകൾ കൊണ്ട് ഞാൻ അവൾക്കു മറുപടി നൽകി........
(ഈ കഥയുടെ Title മാത്രം നൽകി എന്നിൽ നിന്നും മറഞ്ഞിരിക്കുന്ന എന്റെ സഖിക്ക് വേണ്ടി ഈ കഥ ഞാൻ മുഴുവിപ്പിച്ചു... "സഖാവ് സഖി സമരം"... ഇന്നും നീ പറഞ്ഞ ഈ വെറും മൂന്ന് വരികളിൽ നിന്റെ തിരിച്ചുവരവുകൾ ഞാൻ അറിയുന്നു)
✒️ശിവകൃഷ്ണ